അല്ലാഹു അവതരിപ്പിച്ച, വേദഗ്രന്ഥത്തിലുള്ള കാര്യങ്ങള്‍ മറച്ചുവെക്കുകയും, അതിന്നു വിലയായി തുച്ഛമായ നേട്ടങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നവരാരോ അവര്‍ തങ്ങളുടെ വയറുകളില്‍ തിന്നുനിറക്കുന്നത് നരകാഗ്നിയല്ലാതെ മറ്റൊന്നുമല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ (പാപങ്ങളില്‍ നിന്ന്) അവരെ സംശുദ്ധരാക്കുകയോ ചെയ്യുകയില്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും. സന്മാര്‍ഗത്തിനു പകരം ദുര്‍മാര്‍ഗവും പാപമോചത്തിനു പകരം ശിക്ഷയും വാങ്ങിയവരാകുന്നു അവര്‍. നരകശിക്ഷ അനുഭവിക്കുന്നതില്‍ അവര്‍ക്കെന്തൊരു ക്ഷമയാണ്! (2:174,175)
☝ലോകരക്ഷിതാവായ അല്ലാഹുവിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ജീവിക്കാനുള്ള അനുഗ്രഹം മഹത്തായ സൌഭാഗ്യമാണ്. സത്യത്തിന്റെ പക്ഷത്ത് ഉറച്ച് നില്‍ക്കാനും ദൈവിക മാര്‍ഗദര്‍ശനം ലഭിക്കാനും ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നതോടൊപ്പം സന്മാര്‍ഗത്തില്‍നിന്ന് ദുര്‍മാര്‍ഗത്തിലേക്ക് വഴുതി പോകാതിരിക്കാന്‍ ജാഗ്രത പാലിക്കേണ്ടതുമുണ്ട്.
നബി(സ്വ) വഴികേടില്‍നിന്ന് രക്ഷതേടുകയും സന്മാര്‍ഗത്തിനായി പ്രാര്‍ഥിക്കുകയും പണിയെടുക്കുകയും ചെയ്തിരുന്നു.
സത്യം അറിഞ്ഞു എന്നത്കൊണ്ട് മാത്രം ഏതൊരാള്‍ക്കും സ്വീകരിച്ചു കൊള്ളണമെന്നില്ല. ദേഹേച്ഛകളും ഭൌതികസുഖങ്ങളും ഒരാളുടെ മനസ്സില്‍ സ്ഥാനം പിടിക്കുമ്പോള്‍ സത്യത്തിനു നേരെ ഒരുതരം അന്ധതയായിരിക്കും അയാള്‍ക്കുണ്ടാവുക.
അത്തരക്കാരുടെ കണ്ണും കാതും ഹൃദയവും സന്മാര്‍ഗം സ്വീകരിക്കാന്‍ സഹായിക്കാത്ത വിധം ഉപയോഗശൂന്യമായി പോകുന്നതാണ്.
☝ അല്ലാഹു പറയുന്നു:
"എന്നാല്‍ തന്റെ ദൈവത്തെ തന്നിഷ്ടമാക്കിയവനെ നീ കണ്ടുവോ? അറിഞ്ഞ് കൊണ്ട് തന്നെ അല്ലാഹു അവനെ പിഴവിലാക്കുകയും, അവന്റെ കാതിനും ഹൃദയത്തിനും മുദ്രവെക്കുകയും, അവന്റെ കണ്ണിന്മേല്‍ ഒരു മൂടി ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു.''(45:23)
പ്രവാചകന്റെ പിതൃ സഹോദരനായ അബൂത്വാലിബിനും റോമാ ചക്രവര്‍ത്തി ഹിര്‍ക്കലിനും സത്യം ബോധ്യപ്പെട്ടിട്ടും അത് സ്വീകരിച്ച് നേരിന്റെ പക്ഷത്ത് നിലയുറപ്പിക്കാന്‍ സാധിക്കാതെ പോയത് തങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ജനപിന്തുണയും സ്ഥാനമാങ്ങളും നഷ്ടപ്പെടുമെന്ന ചിന്തയായിരുന്നുവെന്ന് ചരിത്രം നമ്മെ ഓര്‍മപ്പെടുത്തുന്നു.
അവിശ്വാസികളുടെ സ്വഭാവമായിട്ടാണ് ഇത്തരം ഭൌതിക പ്രമത്തദ വിശുദ്ധ ക്വുര്‍ആന്‍ (14:2,3) പരിചയപ്പെടുത്തുന്നത്.
സത്യവിശ്വാസികളാകട്ടെ ഭൌതികലോകത്തിന്റെ വിലയും പാരത്രിക ലോകത്തിന്റെ മഹത്വവും തിരിച്ചറിഞ്ഞവരായിരിക്കും.
നബി(സ്വ) പറയുന്നു.
"ഈ ഭൌതികലോകം അല്ലാഹുവിന്റെ പക്കല്‍ ഒരു കൊതുകിന്റെ ചിറകിനോളമെങ്കിലും സ്ഥാനമുള്ളതായിരുന്നെങ്കില്‍ അവിശ്വാസിയായ ഒരാള്‍ക്ക് ഇവിടെ നിന്ന് ഒരിറക്ക് വെള്ളം പോലും കുടിക്കാന്‍ സാധിക്കുമായിരുന്നില്ല.''
(തിര്‍മുദി, ഇബ്നുമാജ)
(Source from: www.islamic-express.blogspot.in)
ഭൌതികതയുടെ പളപളപ്പില്‍ വഞ്ചിതരായിപോകാതിരിക്കാന്‍ നാം നിരന്തരം പ്രാര്‍ഥിക്കേണ്ടതുണ്ട്. അപ്രകാരം തന്നെ സന്മാര്‍ഗം സ്വീകരിക്കുന്നതില്‍ നിന്ന് മനുഷ്യനെ തടയുന്ന ഒരു ദുഃസ്വഭാവമാണ് അഹന്തയും അഹങ്കാരവും. അഹങ്കാരികളുടെ വാസസ്ഥലമാണ് നരകമെന്ന് ക്വുര്‍ആന്‍ പലയിടത്തും ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്.
അഹന്തയെ വിശദീകരിച്ച് കൊണ്ട് നബി(സ്വ) പഠിപ്പിച്ചത് ഇങ്ങയൊണ്.
"അഹങ്കാരമെന്നാല്‍ സത്യത്തെ അവമതിക്കലും മറ്റുള്ളവരെ പുഛിക്കലുമാണ്.''
(മുസ്ലിം)
അന്ധമായ അനുകരണങ്ങള്‍ക്കപ്പുറത്ത് സത്യാന്വേഷണതൃഷ്ണയോടെയുള്ള പഠത്തിന്റെ അഭാവം കൊണ്ടും സന്മാര്‍ഗം നഷ്ടപ്പെട്ട് പോയേക്കാം..
നരകവാസികളുടെ വിലാപമായി ക്വുര്‍ആന്‍ ഓര്‍മിപ്പിക്കുന്നത് കാണുക.
"ഞങ്ങള്‍ കേള്‍ക്കുകയോ ചിന്തിക്കുകയോ ചെയ്തിരുന്നെങ്കില്‍ ഞങ്ങള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളുടെ കൂട്ടത്തിലാകുമായിരുന്നില്ല എന്നും അവര്‍ പറയും.''(67:10)
അന്ധമായ അനുകരണത്തിലൂടെ വഴിതെറ്റിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ കൊടും ഖേദവും വിലാപവും വിശുദ്ധ ക്വുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നുണ്ട് (2:166,167).
⛔പ്രവാചകന്‍ പഠിപ്പിച്ച സന്മാര്‍ഗ സന്ദേശങ്ങള്‍ സ്വീകരിക്കാതിരിക്കാന്‍ പലതും പറഞ്ഞ 'ന്യായം' ക്വുര്‍ആന്‍ നമുക്ക് പറഞ്ഞ് തരുന്നത് കാണുക.
"അല്ലാഹു അവതരിപ്പിച്ചത് നിങ്ങള്‍ പിന്‍പറ്റി ജീവിക്കുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍, അല്ല, ഞങ്ങളുടെ പിതാക്കള്‍ സ്വീകരിച്ചതായി കണ്ടതേ ഞങ്ങള്‍ പിന്‍പറ്റുകയുള്ളു എന്നായിരിക്കും അവര്‍ പറയുന്നത്. അവരുടെ പിതാക്കള്‍ യാതൊന്നും ചിന്തിച്ച് മനസ്സിലാക്കാത്തവരും നേർവഴി കണ്ടെത്താത്തവരുമായിരുന്നെങ്കില്‍ പോലും (അവരെ പിന്‍പറ്റുകയാണോ?)''
(2:170)
പിശാചിന്റെ പലതരം കെണികളും സന്മാര്‍ഗത്തില്‍ നിന്ന് തെറ്റിച്ചു കളയാന്‍തക്കവിധത്തില്‍ അവന്‍ ഒരുക്കിയിട്ടുണ്ടെന്നും അവയെ കുറിച്ച് ജാഗ്രത പാലിച്ച് പടച്ചവനോട് പ്രാര്‍ഥിച്ച് മുന്നേറാന്‍ ശ്രമിക്കുകയാണ് വിശ്വാസികള്‍ വേണ്ടതെന്നും ക്വുര്‍ആന്‍ തെര്യപ്പെടുത്തിയിട്ടുണ്ട്.
"തീര്‍ച്ചയായും പിശാച് നിങ്ങളുടെ ശത്രുവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ശത്രുവായിത്തന്നെ ഗണിക്കുക. അവന്‍ തന്റെ പക്ഷക്കാരെ ക്ഷണിക്കുന്നത് അവര്‍ നരകാവകാശികളുടെ കൂട്ടത്തിലായിരുക്കുവാന്‍ വേണ്ടി മാത്രമാണ്.''(35:6)
സത്യപാതയില്‍ അടിയുറച്ച് മുന്നേറാന്‍ സര്‍വശക്തനായ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ!
ആമീന്‍..